2024 May 03
24 Shawwal, 1445 AH
മുന്നേറ്റം

മുന്നേറ്റം

  • ആരിഫ് സെയ്ൻ

സൂര്യൻ ഉറക്കച്ചടവോടെ ഉഹ്ദ് മലക്കുമേൽ തലകാട്ടി. ഇടതും വലതും പാർശ്വങ്ങളിലായി നൂറ് കുതിരകളണിനിരന്ന് ക്വുറയ്ശി സേന സജ്ജമായിട്ടുണ്ട്. വലതു പാർശ്വസേനയെ ഖാലിദ് ബിൻ അൽവലീദ് നയിക്കുമ്പോൾ ഇടതു പാർശ്വസേന അബൂജഹ്ലിന്റെ മകൻ ഇക്രിമയ്ക്കു കീഴിലാണ്. മധ്യനിരയിൽ നിലയുറപ്പിച്ചുകൊണ്ട് അബൂസുഫ്യാൻ മുന്നേറാനായി ആഹ്വാനം ചെയ്തു. അയാൾക്കു മുമ്പിലായി കൊടിയേന്തി അബ്ദുദ്ദാർ ഗോത്രജനായ ത്വൽഹയുണ്ട്. ത്വൽഹയുടെ രണ്ടു സഹോദരങ്ങളും നാല് മക്കളും ആവശ്യമെങ്കിൽ ഉത്തരവാദിത്വം നിർവഹിക്കാനായി അയാൾക്കപ്പുറവുമിപ്പുറവുമായുണ്ട്.
ആ ദിനം സമ്മാനിക്കാനിരിക്കുന്ന മഹിമയും പെരുമയും തങ്ങളുടെ കുലത്തിന്റേതാക്കി മാറ്റാനുള്ള ഉറച്ചതീരുമാനത്തിലാണവർ. പതാകവഹിക്കാനുള്ള അവകാശം പരമ്പരാഗതമായി അബ്ദുദ്ദാറിനാണ്. ബദ്റിൽ, നള്ർ ബിൻ ഹാരിസ് അടക്കം, തങ്ങളുടെ വംശക്കാരായ രണ്ടു പതാകവാഹകർ മുസ് ലിങ്ങളുടെ തടവിലകപ്പെട്ട കാര്യം അവരുടെ മനസ്സിൽ നീറ്റലായുണ്ട്. ഉഹുദിലേക്കുള്ള വഴിയിൽ അബൂസുഫ്യാൻ അവരെ അക്കാര്യം ഒാർമിപ്പിക്കുകയും ചെയ്തു. "നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ ഞങ്ങളെ ഏല്പിക്കുക' അബ്ദുദ്ദാറിന്റെ പ്രതികാര ദാഹത്തെ മൂപ്പിക്കാനും ആവേശത്തെ ജ്വലിപ്പിക്കാനുമായി അബൂസുഫ്യാൻ പ്രകോപിപ്പിച്ചു. അബൂസുഫ്യാൻ ഉദ്ദേശിച്ചതുതന്നെ നടന്നു. അയാളെ അബ്ദുദ്ദാർകാർ ശകാരവർഷത്തിൽ മുക്കി. ഇപ്പുറത്ത്, മുഹാജിറുകളുടെ കൊടിയേന്തി പ്രവാചകന്റെ മുമ്പിലായി നിലയുറപ്പിച്ചുകൊണ്ട് മറ്റൊരു അബ്ദുദ്ദാർകാരനായ മുസ്അബ് ബിൻ ഉമയ്ർ എതിർനിരയിലെ തന്റെ സഹവംശജരെ കണ്ടു തിരിച്ചറിഞ്ഞു.
"ഒൗസുകാരേ, ഖസ്റജുകാരേ,' പരസ്പരം ശബ്ദം കേൾക്കാവുന്ന അകലത്തിൽ ഇരു സേനയും മുഖാമുഖം നിൽക്കേ, പതാകവാഹകർക്കുമല്പം മുമ്പിലേക്ക് കേറിനിന്ന് അബൂസുഫ്യാൻ വിളിച്ചു. നിശ്ശബ്ദതയുടെ നിശ്ചലതയിലൂടെ അയാൾ തുടർന്നു, 'നിങ്ങൾ പടനിലം വിട്ടുപോവുക. എന്റെ പിതൃവ്യപുത്രനെ എനിക്കു വിട്ടുതരിക. അതോടെ ഞങ്ങൾ നിങ്ങളിൽനിന്ന് മാറിപ്പോകും. നിങ്ങളുമായി ഏറ്റുമുട്ടലിലേർപ്പെടേണ്ട ഒരു കാര്യവും ഞങ്ങൾക്കില്ല. പരുഷങ്ങളുടെ മേഘനാദമാണ് അപ്പോൾ അയാൾക്കെതിരിൽ അൻസ്വാറുകളുടെ കണ്ഠങ്ങളിൽ നിന്നുയർന്നത്. 
തുടർന്ന് മക്കക്കാരുടെ നിരയിൽനിന്ന് മറ്റൊരാൾ മുമ്പോട്ട് കേറിനിന്നു. അബൂആമിർ, ഹൻളലയുടെ പിതാവ്. വഞ്ചകനായൊരു ദല്ലാൾ എന്നാണ് ചരിത്രം ഇയാൾക്കു ചാർത്തിയ ചെല്ലപ്പേര്. മുസ് ലിം അണിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളൊന്നും ക്വുറയ്ശ് പാഴാക്കാനാഗ്രഹിക്കുന്നില്ല. ജാഹിലിയ്യ കാലത്ത് ഒൗസ് ഗോത്രത്തിന്റെ നേതാവായിരുന്നു അബ്ദ് അംറ് ബിൻ സയ്ഫി എന്നു പേരുള്ള ഇയാൾ. പ്രവാചകൻ മദീനയിലെത്തിയതോടെ അയാൾ ഇസ് ലാമിന്റെ പ്രത്യക്ഷശത്രുവായി. വൈകാതെ മദീനയിൽനിന്ന് മക്കയിലെത്തി മുസ് ലിങ്ങൾക്കു നേരെയുള്ള ക്വുറയ്ശികളുടെ വിദ്വേഷം ഉൗതിക്കത്തിച്ചുകൊണ്ടിരുന്നു. മക്കാസേനയിലെ എത്യോപ്യക്കാരുടെയും മക്കയിലെ അടിമകളുടെയും കൂട്ടത്തിലയാൾ ഉഹുദിലേക്ക് പുറപ്പെടുകയും ചെയ്തു. ഹൻളല അപ്പോഴാദ്യമായി തന്റെ പിതാവ് ക്വുറയ്ശി സേനയിലുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് തീവ്രമായി ഞെട്ടി. 
"ഒൗസുകാരേ, ഞാൻ അബൂആമിർ,' അയാൾ എതിർനിരയിലേക്ക് വിളിച്ചുപറഞ്ഞു. മക്കയിൽ നിന്നുവന്ന ഭടജനത്തിനിടയിലെ തന്റെ സാന്നിധ്യമറിയുന്ന നിമിഷം ഒൗസ് ഗോത്രജർ മുഹമ്മദിന്റെ സൈന്യത്തെ വിട്ടുപോകുന്ന മായാജാലത്തെക്കുറിച്ച് ക്വുറയ്ശി നേതാക്കളോടയാൾ ആയിരം നാക്കോടെ വീമ്പിളക്കിയിരുന്നു. എന്നാലയാളുടെ വാക്കുകളെ ഒൗസുകാർ സ്വീകരിച്ചതോ, അപ്രതീക്ഷിതമായ ശകാരവിക്ഷേപങ്ങളോടെയും.
"നന്ദി കെട്ടവനേ, നിന്നെ സ്നേഹിക്കുന്ന ഒരാളുടെ കണ്ണും നിന്നെക്കണ്ട് കുളിരണിയാതിരിക്കട്ടെ,' അവർ വിളിച്ചുപറഞ്ഞു. ശാപവാക്കുകൾക്കകമ്പടിയായി നിലക്കാത്ത കൽവർഷവും. നിരാശനായി അയാൾ പിൻനിരയിലേക്കുതന്നെ ഇറങ്ങിനിന്നു. താൻ വിരലനക്കുന്നതിനനുസരിച്ച് ചലിച്ചിരുന്ന സ്വന്തം ആളുകൾക്കിടയിലെ തന്റെ സ്വാധീനം ഇവ്വിധം ശുഷ്കമായിപ്പോയല്ലോ എന്നോർത്തയാൾ നിരാശനായി. "ഞാൻ പോന്ന ശേഷമെന്റെ ജനങ്ങൾക്ക് ദുരിതം വന്നുഭവിച്ചിരിക്കുന്നു,' ദേഷ്യവും ജാള്യവും സങ്കടവും മറച്ചുവക്കാനാവാതെയയാൾ പിറുത്തു.
വീണ്ടും മുമ്പോട്ടുനീങ്ങാൻ മക്കക്കാർക്ക് കല്പന ലഭിച്ചു. പിന്നിൽ, മുൻനിരയിൽനിന്ന് അധികമകലെയല്ലാതെ, അബൂസുഫ്യാന്റെ ധർമദാരം ഹിന്ദിന്റെ നേതൃത്വത്തിൽ പെണ്ണുങ്ങൾ, തങ്ങളുടെ പുരുഷന്മാരെ ആവേശിപ്പിച്ച് കുരവയിട്ട് ദഫ് മുട്ടി ചെണ്ടകൊട്ടി ഇങ്ങനെ പാടി:
"അബ്ദുദ്ദാറിന്റെ മക്കളേ, മുന്നോട്ട് മുന്നോട്ട്,
പിന്നണിയുടെ കാവലാളുകൾ നിങ്ങൾ
പടവെട്ടുക, മൂർച്ചയേറിയ വാളുകൊണ്ടൊക്കെയും
ആഞ്ഞുവെട്ടുക'
ശത്രുനിരയുമായി അടുക്കാവുന്നതിന്റെ പരമാവധി പരിധിയിലെത്തിക്കഴിഞ്ഞുവെന്ന് തോന്നിയപ്പോൾ ക്വുറയ്ശി സ്ത്രീജനം പുരുഷന്മാർക്ക് തങ്ങളെക്കടന്ന് മുമ്പോട്ടുപോകാൻ ഇടം നൽകി വശങ്ങളിലേക്ക് മാറിനിന്നു. അപ്പോഴും ഹിന്ദ് പാടി:
"മുമ്പോട്ടു കുതിക്കുകിൽ നിങ്ങളെ പുണരും ഞങ്ങൾ
മൃദുലമാം മെത്തകൾ വിരിക്കും ഞങ്ങൾ
തിരിഞ്ഞോടിയാലോ, പിരിയാം നമുക്ക്
സ്നേഹിക്കയില്ല പിന്നെ ഞങ്ങൾ നിങ്ങളെ'
ഇരു സൈന്യവും നേർക്കുനേർ വന്നപ്പോൾ, പ്രവാചകന്റെ അമ്പെയ്ത്തുകാർ ഖാലിദ് ബിൻ വലീദിന്റെ അശ്വപ്പടക്കു നേരെ തുരുതുരാ അസ്ത്രങ്ങളെയ്തു. ശരമാരിയിൽ പൊറുതിമുട്ടിയ കുതിരകളുടെ ഹേഷാരവങ്ങൾ ഹിന്ദിന്റെയും കൂട്ടരുടെയും ദുന്ദുഭീഘോഷങ്ങളിൽ നേർത്തുപോയി. 
ഏറ്റുമുട്ടൽ ആരംഭിക്കുകയാണ്. മക്കാസേനയുടെ പടത്തലവൻ ത്വൽഹ മുമ്പോട്ടു കടന്നുനിന്നു,
"എന്നോട് നേരിട്ടേറ്റുമുട്ടാൻ ആരെങ്കിലുമുണ്ടോ?'
മുസ് ലിം സൈന്യത്തിന്റെ മുൻനിരക്കുനേരെ നോക്കി അയാൾ അട്ടഹസിച്ചു. ക്വുറയ്ശികൾക്കിടയിലെ അതിശൂരനായ ത്വൽഹയെ നേരിടാനായി സുബയ്ർ സിംഹസമാനം മുമ്പോട്ടു ചാടി നടത്തിയ ഒറ്റവെട്ട് ശത്രുനായകന്റെ ശിരോകവചം തകർത്ത് തലയോട്ടി പിളർത്തി. ആ നിമിഷം അയാളുടെ ശരീരം നനഞ്ഞ പരുത്തിക്കഷ്ണംപോലെ "പ്തും' ശബ്ദത്തോടെ പ്രജ്ഞയറ്റ് നിലത്തുകിടന്നു.
ഇതാണ് പോയരാത്രികളിലൊന്നിൽ സ്വപ്നത്തിലൂടെ തനിക്ക് മുന്നറിവ് ലഭിച്ച പടവ്യൂഹത്തിന്റെ ജീവനറ്റ തലയാളെന്ന് പ്രവാചകനുറപ്പായി- സ്വപ്നത്തിൽ വന്ന മുട്ടനാട്. "അല്ലാഹു അക്ബർ,' അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അതൊരലയായി, നിരവധി കണ്ഠങ്ങളിൽനിന്നുയർന്ന് മൈതാനം പ്രകമ്പിച്ചു. എന്നാൽ, സ്വപ്നത്തിലെ മുട്ടനാട് ഒരാളുടെ മാത്രം പ്രതീകമായിരുന്നില്ല, ത്വൽഹക്കുശേഷം അയാളുടെ സഹോദരൻ പതാക കയ്യിലേന്തി. നൊടിയിടയിൽ ഹംസ അയാളെ വെട്ടിവീഴ്ത്തി. പിന്നീടു വന്ന ത്വൽഹയുടെ മറ്റൊരു സഹോദരന്റെ തൊണ്ടയിലൂടെ സുഹ്റ ഗോത്രജനായ സഅദ് ശരം പായിച്ചു. പിറകെപ്പിറകെ വന്ന ത്വൽഹയുടെ നാലു മക്കൾ, അലിയുടെയും സുബയ്റിന്റെയും ഒൗസ് ഗോത്രജനായ ഥാബിതിന്റെ പുത്രൻ ആസ്വിമിന്റെയും വില്ലുകളിൽനിന്നുള്ള ശരവിക്ഷേപത്തിൽ പ്രാണനറ്റ് നിലംപതിച്ചു. ത്വൽഹയുടെ മക്കളിൽ രണ്ടുപേരുടെ ജഡങ്ങൾ പിൻനിരയിലുണ്ടായിരുന്ന മാതാവ് സുലാഫയെ കാണിച്ചു. മാരകമായ ആ മുറിവുകളേല്പിച്ചതാരാണെന്നു മനസ്സിലായപ്പോൾ, "ഒരുദിവസം ആസിമിന്റെ തലയോട്ടിയിൽ പകർന്ന് താൻ വീഞ്ഞ് നുകരു'മെന്ന് ആ സ്ത്രീ ശപഥം ചെയ്തു.
യുദ്ധക്കളത്തിൽ ഇതുവരെ മരിച്ചുവീണ പതാകവാഹകരെല്ലാം അബ്ദുദ്ദാറിലെ ഒറ്റക്കുടുംബത്തിൽ നിന്നുള്ളവരാണ്. തുടർന്ന് വന്നവരും അബ്ദുദ്ദാറിലെതന്നെ മറ്റു കുടുംബങ്ങളിൽനിന്നുള്ളവർ. ആർക്കുമധികം പിടിച്ചുനിൽക്കാനായില്ല. പത്തു പതാകവാഹകരെ യുദ്ധം കവർന്നെടുത്തതോടെ പതാകവാഹകരില്ലാതെ പോരാട്ടം മുമ്പോട്ടുപോയി. അവസാനത്തെ രണ്ടുപേരെ വധിച്ച കുസ്മാൻ വാസ്തവത്തിൽ കപടവിശ്വാസിയായിരുന്നു. മദീനയിൽനിന്ന് മുസ് ലിങ്ങൾ ഉഹുദിലേക്ക് പുറപ്പെട്ടപ്പോൾ പതുക്കെ പിന്മാറിക്കളഞ്ഞതായിരുന്നു അയാൾ. എന്നാൽ സ്വന്തം ഗോത്രത്തിലെ സ്ത്രീകൾ കുസ്മാന്റെ ഭീരുത്വം ഉയർത്തിക്കാട്ടി അയാളെ അപഹസിച്ചു. അഭിമാനം വ്രണപ്പെട്ട് അയാൾ ഉഹുദിലേക്ക് കുതിച്ച് സേനയോടൊപ്പം ചേർന്നതാണ്. മുസ് ലിംസേനയുടെ മുന്നണിയിൽ നിന്നുകൊണ്ട് പൊരുതിയ കുസ്മാൻ ചുരുങ്ങിയ സമയംകൊണ്ട് ശത്രുപക്ഷത്തുനിന്ന് ഏഴുപേരെ അരിഞ്ഞുവീഴ്ത്തി. മൃതിയുടെ പ്രാന്തത്തിൽനിന്ന് അതിരിലേക്ക് കടക്കാനായി സമയം കാത്തുനിന്ന ധീരപോരാളിക്ക് രക്തസാക്ഷ്യത്തിന്റെ അഭിവാദ്യമർപ്പിച്ച സഹസൈനികനോടയാൾ പറഞ്ഞു, "വിശ്വാസത്തിനുവേണ്ടിയായിരുന്നില്ല, മറിച്ച്, നമ്മുടെ നാട്ടിലേക്ക് കടന്നുകയറി ക്വുറയ്ശ് അവിടത്തെ വിശുദ്ധസ്ഥാനങ്ങളും തോപ്പുകളും മലിനപ്പെടുത്തുന്നത് തടയാണ് ഞാൻ പൊരുതിയത്.'
മുസ് ലിം സൈന്യത്തെ വനിതകൾ അനുഗമിച്ചിരുന്നില്ല. എന്നാൽ ഖസ്റജിയായിരുന്ന നുസയ്ബക്ക് തന്റെ സ്ഥാനം സൈന്യത്തോടൊപ്പമാണെന്നുറപ്പായിരുന്നു. ഭർത്താവ് ഗാസിയ്യയും രണ്ടു മക്കളും സേനയിലുണ്ട്. ഭർത്താവും മക്കളും സേനയോടു ചേർന്ന സ്ത്രീകൾ വീട്ടിൽതന്നെ കൂടുകയായിരുന്നു. രണ്ടാം അക്വബ ഉടമ്പടിയിൽ യഥ് രിബിൽനിന്നുള്ള എഴുപതു പുരുഷന്മാർക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളിലൊരാളായുണ്ടായിരുന്ന നുസയ്ബക്കത് സാധ്യമായിരുന്നില്ല. അവൾ അന്ന് നേരത്തെയുണർന്നു. ജലം നിറച്ച തോൽസഞ്ചിയുമായി പടനിലത്തേക്ക് പുറപ്പെട്ടു. ഒന്നുമില്ലെങ്കിൽ മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുകയും അവരുടെ ദാഹമകറ്റുകയും ചെയ്യാമല്ലോ. കരവാളും അമ്പടങ്ങിയ ആവനാഴിയും വില്ലും കൂടെക്കരുതി. സേന പോയ വഴിയന്വേഷിച്ച് അധികം ബുദ്ധിമുട്ടാതെ രണാങ്കണത്തിലവളെത്തുമ്പോൾ യുദ്ധം തുടങ്ങി അധികമായിട്ടുണ്ടായിരുന്നില്ല. അബൂബക്റിനും ഉമറിനുമൊപ്പം പ്രവാചകൻ നിലയുറപ്പിച്ചിരുന്ന മലയുടെ അടിവാരത്തിലെ അല്പം ഉയർന്ന സ്ഥാനത്ത് അവളും ചെന്നുനിന്നു. നുസയ്ബയെത്തി വൈകാതെ അനസിന്റെ മാതാവ് ഉമ്മുസുലയ്മും ഇതേലക്ഷ്യത്തോടെ ഒരു തോൽസഞ്ചി നിറയെ കുടിവെള്ളവുമായി അവിടെയെത്തി.
മദീന മരുപ്പച്ചയുടെ പടിഞ്ഞാറ് താമസമുറപ്പിച്ചിരുന്ന മുസയ്ന ഗോത്രജരായ രണ്ടുപേർ പിൻനിരയിലെ സംഘത്തോടൊപ്പം ചേർന്നു. ഇരുവരും ഇയ്യടുത്ത് മുസ് ലിങ്ങളായതേയുള്ളൂ. മക്കക്കാർ മദീനക്കുനേരെ ആക്രമണത്തിനു വന്ന കഥയൊന്നുമറിയാതെ, പ്രവാചകനെ കാണാനായി നഗരത്തിലെത്തിയതായിരുന്നു ആ പുലർക്കാലത്തവർ. നഗരം വിജനമായിക്കണ്ട് കാരണമന്വേഷിച്ചതോടെ നേരെ ഉഹുദിലേക്ക് വിട്ടു. പ്രവാചകനെ അഭിവാദ്യം ചെയ്ത് വാളൂരി യുദ്ധക്കളത്തിലേക്ക് കുതിച്ചു.
അബൂദുജാന തന്റെ ചെന്തലപ്പാവ് വികിരണം ചെയ്ത പ്രതീക്ഷ നിറവേറ്റിക്കൊണ്ടിരുന്നു. സുബയ്ർ പിന്നീടൊരിക്കൽ അക്കാര്യം ഇങ്ങനെ പറഞ്ഞു, "പ്രവാചകൻ നീട്ടിയ വാളിനായി ചെന്നപ്പോൾ അതെനിക്കു നൽകാതെ അബൂദുജാനക്കു നൽകിയതിൽ എന്റെ മനസ്സ് മുറിഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അമ്മായി സഫിയയുടെ പുത്രനാണ്, ക്വുറയ്ശ് കുലജാതനുമാണ്. അബൂദുജാന ചോദിക്കുന്നതിനു മുമ്പ് ആ കരവാൾ ചോദിച്ചത് ഞാനായിരുന്നു. എന്നാൽ, എന്നെ ഒഴിവാക്കി നബി അതയാൾക്കു നൽകി. അബൂദുജാന ആ വാളുകൊണ്ടെന്തു ചെയ്യുമെന്നറിയാനായി ഞാൻ പിറകെ ചെന്നു.' അയാൾ തന്നോടേറ്റുമുട്ടിയവരെ മുഴുവൻ അരിഞ്ഞുവീഴ്ത്തുന്നതാണ് പിന്നീട് കണ്ടത്; താനൊരു കൊയ്ത്തുകാരനും കൈയിലുള്ളത് അരിവാളുമാണെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു പ്രകടനം. "അല്ലാഹുവിന്റെ പ്രവാചകനുതന്നെയാണ് കാര്യങ്ങൾ നന്നായറിയുക' സുബയ്ർ ആത്മഗതം ചെയ്തു. ആ തീരുമാനമായിരുന്നു ശരി.
പതറിപ്പോയ ക്വുറയ്ശി നിരയിൽ വിള്ളലുണ്ടായി. അബൂദുജാന വെറ്റിനീങ്ങിക്കൊണ്ടിരിക്കെ, മക്കക്കാരനായൊരാൾ ഒരു മുസ് ലിം ഭടനെ നഖംകൊണ്ട് മാന്തിക്കീറുന്ന ദൃശ്യം സഹിക്കാനാവാതെ അവിടെ കുതിച്ചെത്തിയ അബൂദുജാനയുടെ വാൾ മക്കക്കാരന്റെ തലക്കുമേൽ ഉയർന്നുപൊങ്ങി. മക്കക്കാരൻ ഭയാക്രാന്തനായി സ്തൈ്രണ ശബ്ദത്തിൽ പേടിച്ചലറി. അത് വാസ്തവത്തിൽ സ്ത്രീതന്നെയായിരുന്നു, അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ്. കണ്ടാലാരും നോക്കിപ്പോകുന്ന ഗംഭീര്യദോതക രൂപഭാവങ്ങളുള്ള സ്ത്രീയായിരുന്നുവല്ലോ ഹിന്ദ്. ആ രൂപം കണ്ടാകണം പുരുഷനാണെന്ന് അബൂദുജാന തെറ്റുധരിച്ചത്. നിരവധിപേർക്ക് മരണം സമ്മാനിച്ച ഖഡ്ഗത്തിന്റെ മിന്നല്പാച്ചിലിൽനിന്ന് അങ്ങനെ ഹിന്ദ് കഷ്ടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ രക്തംപുരണ്ടതെന്ന അപഖ്യാതി പ്രവാചകന്റെ കരവാളിന് ചാർത്തിക്കിട്ടുന്നതയാൾ ഇഷ്ടപ്പെട്ടില്ല.
എത്യോപ്യൻ അടിമകളുടെ കാവൽസുരക്ഷയിൽ പിന്നിൽ നിലയുറപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ നിരയിലേക്ക് ഹിന്ദ് ഒാടിയെത്തി. അന്നേരം എത്യോപ്യൻ അടിമ വഹ്ശി മുമ്പോട്ടുള്ള തന്റെ വഴികണ്ടെത്തുന്നുണ്ടായിരുന്നു. യദ്ധക്കളത്തിലെ മറ്റു സേനാംഗങ്ങളിൽനിന്ന് വ്യത്യസ്തനായി വഹ്ശി ഒരാളെ മാത്രമേ ലാക്കു കുറിക്കുന്നുള്ളൂ, ഹംസയെമാത്രം. മറ്റുള്ളവരെപ്പോലെ അയാളുടെ സിരകളിലെ രക്തം പ്രതികാരത്താൽ തിളക്കുന്നില്ല. ഹംസയുടെ വധത്തിലൂടെ നേടിയെടുക്കാൻ പോകുന്ന അടിമത്തത്തിന്റെ പതിത്വത്തിൽനിന്നുള്ള മോചനം എന്ന അഭിലാഷം മാത്രമാണ് ഏതൊരടിമയുടെയുംപോലെ അയാളുടെയും ഉള്ളിൽ ഇപ്പോൾ തിളക്കുന്നത്. അയാളുടെ സിരകളിലെ രക്തം ഉദാസീനമൊഴുകി.
ഹംസ എന്ന ആൾരൂപത്തെയാണ് യുദ്ധനിലത്തിലൂടെ ഉഴറുന്ന അയാളുടെ കണ്ണുകൾ തേടുന്നത്. അടരാടുന്ന ഹംസയുടെ രീതിയും തലപ്പാവിലെ തൂവലും അയാളെ തേടുന്നവർക്ക് നല്ലൊരടയാളമാണ്. ആ അടയാളത്തിലൂടെ വഹ്ശി ഹംസയെ കണ്ടുകഴിഞ്ഞു. സിംഹത്തെപ്പോലെ എതിരണിയിൽ മൃതിവിതച്ച് പടയിൽ വിഹരിക്കുകയാണയാൾ. ക്വുറയ്ശികളുടെ വീരരെല്ലാം ഹംസയുടെ പരാക്രമത്തിനു മുമ്പിൽ കാറ്റത്തെ ഇലച്ചാർത്തുപോലെ വിറച്ച് കൂമ്പിനിന്നു. അബ്ദുദ്ദാറുകാരായ പതാകവാഹകരിലെ അവസാനത്തെയാളെ നേരിട്ടുകൊണ്ടിരിക്കുകയാണ് അന്നേരം അബ്ദുൽ മുത്വലിബിന്റെ ഇളയ മകൻ. (ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)