ശുഭപ്രതീക്ഷ വിജയമാര്‍ഗം
"ശുഭപ്രതീക്ഷാ മുനമ്പ്' (Cape of Good Hope) എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ പിന്നിലെ ചരിത്രമിതാണ്. 1488ല്‍ പോര്‍ച്ചുഗല്‍ രാജാവായ ജോണ്‍ രണ്ടാമന്‍ ഇന്ത്യയിലേക്കുള്ള സമുദ്രമാര്‍ഗം കണ്ടെത്തുന്നതിനായി ബര്‍ത്തലോമിയോ ഡയസ് എന്ന നാവികന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലെത്തിയ അദ്ദേഹത്തിന് ശക്തമായ കൊടുങ്കാറ്റ് മൂലം മുന്നോട്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. തന്റെ യാത്ര തടസ്സപ്പെടുത്തിയ ആ മുനമ്പിന് കേപ് ഓഫ് സ്റ്റോംസ് (Cape of Storm) എന്ന പേരു നല്‍കി ഡയസ് തിരിച്ചുപോയി. എന്നാല്‍ പ്രഥമ സംരംഭം പൂര്‍ണ വിജയമായില്ലെങ്കിലും പ്രതീക്ഷ കൈവിടാത്ത ജോണ്‍ രണ്ടാമന്‍ മുനമ്പിന് "ശുഭപ്രതീക്ഷാ മുനമ്പ്' (Cape of Good Hope) എന്ന് നാമകരണം ചെയ്യുകയായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചതുപോലെ 1498ല്‍ ഈ മുനമ്പ് ചുറ്റിയാണ് വാസ്‌കോഡ ഗാമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെത്തിയത്. ആദ്യ യാത്രയില്‍ ദൗത്യം വിജയിക്കാതിരുന്നതിന്റെ പേരില്‍ ഇന്ത്യയിലേക്കുള്ള സമുദ്രയാത്ര ഇനി വേണ്ടെന്ന് വച്ചിരുന്നുവെങ്കില്‍ ലോകചരിത്രം തന്നെ മറ്റൊന്നാവുമായിരുന്നു! വ്യക്തികളില്‍ കാണുന്ന സ്വഭാവ വൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദോഷൈക ദൃഷ്ടി. ഏത് സാഹചര്യത്തിലെയും ഏറ്റവും മോശമായ വശത്തിന് മുന്‍തൂക്കം നല്‍കി സ്വന്തത്തെയും സമൂഹത്തെയും അശാന്തിയിലേക്ക് നയിക്കുന്ന സ്വഭാവമാണിത്. നൂറുകണക്കിന് നന്മകള്‍ നോക്കിക്കാണുന്നതിന് പകരം സംഭവിച്ചു പോയ അബദ്ധങ്ങളെയും തെറ്റുകളെയും വിചാരണ ചെയ്യുന്നതിന് ഇവര്‍ സമര്‍ത്ഥരായിരിക്കും. മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. ഒരന്ധനെ കാണുമ്പോഴാണ് കണ്ണുള്ളവന് തന്റെ കണ്ണിന്റെ പ്രാധാന്യം അറിയുക. ഒരു കിഡ്നിക്ക് കുഴപ്പമുണ്ടെന്ന് ഡോക്ടർ പറയുമ്പോള്‍ മാത്രമാണ് ഇതുവരെ തന്റെ രണ്ട് കിഡ്നിയും പ്രവര്‍ത്തനക്ഷമമാക്കുക വഴി തനിക്ക് ദൈവം നല്‍കിയ മഹത്തായ അനുഗ്രഹം ഒരാള്‍ക്ക് ബോധ്യപ്പെടുക. തണുത്ത വെള്ളം കുടിക്കാന്‍ കഴിയാത്ത, മധുരപലഹാരങ്ങള്‍ ഭക്ഷിക്കാനാവാത്ത, അരി ഭക്ഷണം കഴിച്ചു കൂടാത്ത, വാഹനത്തില്‍ യാത്രചെയ്യാന്‍ കഴിയാത്ത ധനികരെ കാണുമ്പോഴാണ് ഇത്തരം യാതൊരു അസുഖവുമില്ലാതെ ജീവിക്കുന്ന ദരിദ്രന് തനിക്ക് കിട്ടിയ ദൈവിക ഔദാര്യത്തെ കുറിച്ചോര്‍മ വരിക. ലഭ്യമായതില്‍ സംതൃപ്തനാവാന്‍ കഴിയുകയെന്നത് വലിയൊരു ആശ്വാസമാണ്. ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ എനിക്കുണ്ട്. പറയത്തക്കരോഗങ്ങളുമില്ല. സാധാരണ കുടുംബത്തിന് ജീവിക്കാന്‍ പറ്റുന്ന സൗകര്യപ്രദമായ ഒരു വീടുമുണ്ട്. ഭാര്യയും കുട്ടികളും മാതാപിതാക്കളും ആരോഗ്യത്തോടെ ജീവിക്കുന്നു. വരുമാന മാര്‍ഗവുമുണ്ട്. സന്തോഷിക്കാന്‍ ഇതിലപ്പുറം മറ്റെന്താണ് ഒരാള്‍ക്ക് ലഭിക്കേണ്ടത്. ആഗ്രഹിക്കാന്‍ പലതുമുണ്ടാവാം. പക്ഷെ അതിരുകവിഞ്ഞ മോഹങ്ങള്‍ ദുഃഖഹേതുവാണ്. മുഹമ്മദ് നബി(സ്വ) പറഞ്ഞു. "ഭൗതിക വിഭവങ്ങളിലെ വര്‍ധന വല്ല ഐശ്വര്യം. പ്രത്യുത മനഃസംതൃപ്തിയാണ് ഐശ്വര്യം. (ബുഖാരി, മുസ്ലിം) വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: "അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശപ്പെടരുത്.